Ind disable

2018, ജനുവരി 7, ഞായറാഴ്‌ച

സ്ഫടികവാതിലിനപ്പുറം (ഭാഗം 1)


                 സമയം വൈകുന്നേരം 5:30. തിരക്കുള്ള നഗരം. റോഡിനിരുവശത്തും നിരനിരയായി കടകൾ സ്ഥാനം പിടിച്ചിരിക്കുന്നു. റോഡിലൂടെ വാഹനങ്ങൾ ഉറക്കെയുറക്കെ, ഹോണടിച്ചുകൊണ്ട് പരസ്പരം തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്നുപോകുന്നു. ഓരത്തിലെ ഫുട്പാത്തിലൂടെ ആളുകൾ വേഗത്തിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നുപോകുന്നു. സ്കൂൾക്കുട്ടികൾ, കോളേജ് വിദ്യാർഥികൾ, കമിതാക്കൾ അങ്ങനെയങ്ങനെ വ്യത്യസ്തരായ പലതരം ആളുകൾ. രംഗം ആകെ ബഹളമയം. വലതുവശത്തുള്ള ഫുട്പാത്തിന് അരികിലായി, മുന്നിൽ വലിയ സ്ഫടികഭിത്തിയുള്ള ഒരു പടുകൂറ്റൻ മൊബൈൽ കട. അതിന്‍റെ മുൻവശത്ത് മുകളിലായി, ബോർഡിൽ "ഫോൺ 5" എന്ന് മനോഹരമായി എഴുതിവച്ചിരിക്കുന്നു. കടയുടെ ഉൾവശം മുഴുവൻ ശീതീകരിച്ചിരിക്കുന്നു. വശങ്ങളിലുള്ള ഗ്ലാസ് ഷെൽഫുകളിൽ പുതിയ മോഡലിലുള്ള പലതരം ബ്രാൻഡുകളുടെ ഫോണുകൾ നിരത്തിവച്ചിരിക്കുന്നു. അതിനുമുന്നിലുള്ള സ്ഫടികനിർമിതമായ മേശയിൽ ഏറ്റവും മുന്തിയ മോഡലുകൾ പ്രദർശനത്തിനായി വച്ചിരിക്കുന്നു. ആധുനിക രീതിയിൽ വേഷവിധാനങ്ങൾ ചെയ്ത, കുലീനരായ ചെറുപ്പക്കാരും, ചെറുപ്പക്കാരികളും ഉപഭോക്താക്കളുടെ സംശയങ്ങൾക്ക് എക്സിക്യൂട്ടീവ് ഭാഷയിൽ മറുപടി പറഞ്ഞുകൊണ്ടിരിക്കുന്നു. കടയുടെ അകത്ത് ശാന്തമായി കാര്യങ്ങൾ മുന്നോട്ടുപോകുന്നു. എല്ലാവരും ഒരുപോലെ മുഖത്ത് ഒരു കപടമായ പുഞ്ചിരി ഒട്ടിച്ചുചേർത്തിരിക്കുന്നു. കടയുടെ മുൻവശത്തുള്ള സ്ഫടികനിർമിതമായ പ്രധാനവാതിലിനു മുന്നിൽ തന്നെയായി ഒരു ചില്ലുമേശ സ്ഥാപിച്ചിട്ടുണ്ട്. അതിൻമേൽ കുറച്ച് മോഡൽ ഫോണുകൾ ചാർജർ പ്ലഗ് ചെയ്ത് ഡിസ്പ്ലേ റോഡിലൂടെ കടന്നുപോകുന്ന ആളുകൾക്ക് കാണത്തക്കവിധത്തിൽ ക്രമീകരിച്ച് വച്ചിരിക്കുന്നു. ആ മേശയ്ക്ക് സമീപം അതിസുന്ദരികളായ നാല് പെൺകുട്ടികൾ ഒരേപോലെ, കൈകൾ പിന്നിൽ കെട്ടി, കടയുടെ പേര് പതിച്ച പച്ചനിറത്തിലുള്ള ടീഷർട്ടുകളും ധരിച്ച് നിൽക്കുന്നു. അവരും ആധുനികരീതിയിൽ കേശങ്ങളും പുരികങ്ങളും വെട്ടിയൊരുക്കിയിരിക്കുന്നു. അധരങ്ങളിൽ ലിപ്സ്റ്റിക്കുകൾ പുരട്ടിയിരിക്കുന്നു. അവർ റോഡിലൂടെ പോവുന്ന ആളുകളെ നോക്കി പുഞ്ചിരി മായാത്ത മുഖത്തോടെ നിൽക്കുന്നു. ആളുകളിൽ ചിലർ ഇടങ്കണ്ണിട്ട് ഒന്നു നോക്കുന്നു. പിന്നെ തിരക്കുഭാവിച്ച് നടന്നകലുന്നു.

"മച്ചാ, അതു നോക്കടാ. ഒരു കിടിലൻ ഐറ്റം."

റോഡിലൂടെ വർത്തമാനം പറഞ്ഞുകൊണ്ടുപോവുകയായിരുന്ന സുഹൃത്തുക്കളായ രണ്ടു കോളേജുവിദ്യാർത്ഥികളിൽ ഒരുവൻ, മുന്നിൽനിൽക്കുന്ന ഒരു പെൺകുട്ടിയെ നോക്കി, സുഹൃത്തിനെ തോണ്ടിവിളിച്ചുകൊണ്ട് പറഞ്ഞു.

"എവിടെ.. എവിടെ?" രണ്ടാമൻ ആകാംഷയോടെ ചോദിച്ചു.

"ദാഡാ അവിടെ. ആ മൊബൈല് കടേടെ ഉള്ളിൽ. എന്നാ ഒരു ലുക്കാ. അവളിപ്പോ എന്നെ നോക്കി ചിരിച്ചു." ഒന്നാമത്തെ പയ്യൻ അവിടേക്ക് വിരൽ ചൂണ്ടി.

"ശരിയാണല്ലോ കിടിലൻ ഐറ്റം. ദേ.. പിന്നേം നോക്കുന്നു. ഡാ, അതൊക്കെ അവരുടെ കച്ചവട തന്ത്രങ്ങളാടാ. നീ വെറുതെ സമയം വേസ്റ്റ് അക്കണ്ട. പോയിട്ട് വേറെ പണിയൊള്ളതാ." രണ്ടാമൻ സുഹൃത്തിനെ നിരുത്സാഹപ്പെടുത്തി.

"അതിനെന്താടാ, ചുമ്മാ നോക്കുന്നതിനെന്താ. നമുക്ക് കാണാനല്ലേ ഇതൊക്കെ ഇങ്ങനെ നിർത്തിയേക്കുന്നെ?." രണ്ടുപേരും മുഖത്തോടു മുഖം നോക്കി ചിരിച്ചു.

"ഡാ, നമുക്കൊന്നു മുട്ടിയാലോ?" ഒന്നാമൻ വിടുന്ന മട്ടില്ല.

"ഏയ് നീ ചുമ്മാ. വെറുതെ പ്രശ്നമാകും. എന്തിനാ ?"

"ഒരു സുഖം. ആ കിളിനാദം ഒന്നു കേക്കാലോ." ഒന്നാമന്‍റെ ചുണ്ടിൽ പുതിയൊരു കള്ളച്ചിരി വിടർന്നു.

"എങ്ങനെ ? "

"എല്ലാ കടേലും കേറണ പോലെ, ചുമ്മാ വാങ്ങാനെന്നുള്ള ഭാവത്തിൽ കേറി, വെറുതെ അതിന്‍റെ പ്രത്യേകതകളെല്ലാം ചോദിക്കാം. അങ്ങനെ കമ്പനി ആവാലോ. പറ്റിയാ നൈസ് ആയി നമ്പറും ഒപ്പിക്കാം. എപ്പടി ?" ഒന്നാമൻ നിസ്സാരമായി ആശയം പറഞ്ഞു.

"അടിപൊളി. നടക്ക്." രണ്ടാമന്‍റെ ഉള്ളിൽ ചെറിയൊരു മാറ്റം സംഭവിച്ചിരുന്നു.

                                                       
                         ഇരുവരും ചില്ലുവാവാതിൽ തള്ളിത്തുറന്ന്. അകത്തുപ്രവേശിക്കുന്നു.

"വരണം സർ. അകത്തേക്ക് വന്നാട്ടെ."

ഏറ്റവും മുന്നിലായി നിന്നിരുന്ന സുന്ദരികളായ നാല് പെൺകുട്ടികൾ ഒരുമിച്ച് അവരെ വരവേറ്റു.

"എന്താണ് സർ വേണ്ടത്..?"

അവർ ലക്ഷ്യം വച്ചിരുന്ന പെൺകുട്ടിതന്നെ പ്രഥമചോദ്യം ഉന്നയിച്ചു.

"സാംസങ്ങിന്‍റെ പുതിയ മോഡൽസ് ഏതൊക്കെയാ ഉള്ളത്?"
ഒന്നാമൻ ഗൗരവം നടിച്ചുകൊണ്ട് ചോദിച്ചു.

"സർ, എത്രയാണ് താങ്കളുടെ ബഡ്ജറ്റ് ?" അവൾ വിനയാന്വിതയായി.

"ഒരു 8000-9000 റേഞ്ചിൽ വരുന്നത്." പയ്യൻ കരചലനങ്ങളോടെ പറഞ്ഞു.

രണ്ടാമത്തെ പയ്യൻ തന്‍റെ സുഹൃത്തിന്‍റെ സമർത്ഥമായ അഭിനയം കണ്ട്. ഉള്ളിൽ നിന്നും തികട്ടിവന്ന ചിരിയൊതുക്കാൻ പാടുപെട്ടു.

"സർ, 'സാംസങ് ഗാലക്സി ഓൺ സെവൻ പ്രൊ' ആണ് ഇപ്പൊ ഈ കാറ്റഗറിയിലുള്ള ഏറ്റവുംലേറ്റസ്റ്റ് മോഡൽ." തല ഇരുവശത്തേക്കും പ്രത്യേകരീതിയിൽ ചലിപ്പിച്ചുകൊണ്ട് അവൾ പറഞ്ഞു.

"ഓഹോ..കൊള്ളാം! അതിന്‍റെ സ്പെക്സ് ഒക്കെ ഒന്നു പറഞ്ഞു തരാമോ?" 

ആ ചോദ്യം ഉന്നയിക്കുമ്പോൾ അവന്‍റെ മുഖത്ത് കപടമായ ജിജ്ഞാസയും പുച്ഛം കലർന്ന ചിരിയും നിഴലിച്ചു.

"തീർച്ചയായും സർ. "

"സർ, ഇത് സാംസങ്ങിന്‍റെ ഗാഡ്ജറ്റ് ഫോൺ കാറ്റഗറിയിൽ പെടുന്ന ഏറ്റവും ലേറ്റസ്റ്റ് മോഡൽ ആണ്" പെൺകുട്ടി ഉയർന്ന നിലവാരത്തിലുള്ള ഭാഷയിൽ അതിന്‍റെ സവിശേഷതകൾ വിശദീകരിച്ചു തുടങ്ങി.

"ഓഹോ. പിന്നെ.."

രണ്ടുപേരും അവളുടെ കണ്ണുകളിലേക്ക് തന്നെ തുറിച്ചുനോക്കി.
പയ്യന്മാരുടെ തറച്ചുള്ള നോട്ടത്തിൽ നിന്നും രക്ഷപ്പെടാൻ, ഇടക്കിടെ തന്‍റെ നോട്ടം അങ്ങോട്ടുമിങ്ങോട്ടും പായിച്ച്, അബദ്ധങ്ങളൊന്നും വായിൽ നിന്നും വരരുതെ എന്ന് മനസിൽ പ്രാർത്ഥിച്ചുകൊണ്ട് ആ പെൺകുട്ടി വിവരണം തുടർന്നു.

"സർ, ഇതിന്‍റെ ഇന്‍റെേണൽ സ്റ്റോറേജ് വരുന്നത് 10 ജിബി ആണ്. റാം 2 ജിബി തരുന്നുണ്ട് സാംസങ്ങ്. പിന്നെ ക്യാമറ 13 മെഗാപിക്സൽ ആണ്. 3000 എംഎഎച്ച് ബാറ്ററി ആണ് സാംസങ് പ്രൊവൈഡ് ചെയ്തിരിക്കുന്നത്. പിന്നെ അറിയാമല്ലോ, സാംസങ് പ്രോഡക്ട്സ് എല്ലാം നല്ല ക്വാളിറ്റി ഉള്ളതാണ്."
പലവട്ടം ഉരുവിട്ടുപടിച്ച ആ വാചകങ്ങൾ അവൾ തപ്പാതെ പറഞ്ഞുമുഴുമിപ്പിച്ചു. കൂടുതലൊന്നും ചോദിക്കരുതെ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു.

"ഓഹോ.. കൊള്ളാം. അല്ലെടാ? "

ഒന്നാമൻ കള്ളച്ചിരിയോടെ രണ്ടാമനെ നോക്കി. അവൻ 'ശരിയാണ്' എന്ന അർത്ഥത്തിൽ തലയാട്ടി.

"ഉം. തരക്കേടില്ല." 

അവൻ മുഖം മറച്ച് പുഞ്ചിരിച്ചു.

"ശരി അതൊന്നു എടുത്തുതരാമോ ? ഞാൻ ഒന്ന് ചെക്ക് ചെയ്യട്ടെ."

"തീർച്ചയായും സർ."

അവൾ മുന്നിൽ വച്ചിരിക്കുന്ന മൊബൈൽഫോൺ ചാർജറിൽ നിന്നും ഡിസ്കണക്റ്റ് ചെയ്തതിനുശേഷം അവനുനേരെ നീട്ടി. ഒന്നാമത്തെ പയ്യൻ അത് പിടിച്ചുവാങ്ങി. അതിനോടൊപ്പം അവളുടെ കയ്യിൽ മനപ്പൂർവം സ്പർശിച്ചു. അവൾക്കത് മനസിലായിരിക്കണം. അതിന്‍റെ നീരസം പുറത്തുകാണിക്കാതെ ആ പെൺകുട്ടി വീണ്ടും പുഞ്ചിരിച്ചു. പയ്യൻ അതിന്‍റെ ഡിസ്പ്ലേയിൽ കണ്ട ഐക്കണുകൾ ഓരോന്നായി വെറുതെ ഓപ്പൺ ചെയ്ത് നോക്കിക്കിണ്ടിരുന്നു. ഇടക്കിടെ തന്‍റെ സ്നേഹിതനെ നോക്കി അനാവശ്യകരമായ പുഞ്ചിരികൾ പാസാക്കി. അവൻ ഫോണിന്‍റെ ക്യാമറ ഓൺ ചെയ്ത് ആ പെൺകുട്ടിയുടെ നേരെ തന്നെ പിടിച്ചു. അവൾ ഗത്യന്തരമില്ലാതെ അവിടെ തന്നെ നിന്നു. അവൻ അവളോട് ചേർന്നുനിന്ന് ഒന്നു രണ്ടു സെൽഫികൾ ക്ലിക്ക് ചെയ്തു. നിസ്സഹായയായ അവൾ, പ്രതികരിക്കാതെ അതിനെല്ലാം വഴങ്ങി.

"ക്യാമറ അത്ര പോരല്ലേ...?" പയ്യൻ നെറ്റി ചുളിച്ചു.

"അതേയതെ. ഡിസ്പ്ലേയും ഒരു ക്ലാരിറ്റി ഇല്ലാത്തപോലൊണ്ട്."
രണ്ടാമൻ ഒരു കള്ളച്ചിരിയോടെ അതിനെ അനുകൂലിച്ചു.

"സർ, ഇതൊരു ബഡ്ജറ്റ് ഫോൺ ആണ്. ഈ പ്രൈസ് റേഞ്ചിൽ കിട്ടാവുന്ന ഏറ്റവും ബെസ്റ്റ് ഫീച്ചേഴ്സ് ആണ് ഇതിൽ ഇൻക്ലൂഡ് ചെയ്തിരിക്കുന്നത്."
നിരാശ കൈവിടാതെ അവൾ വീണ്ടും കിണഞ്ഞുപരിശ്രമിച്ചു.

"ഏയ്, അതുപോരാ. ഇവിടെ റെഡ്മി കിട്ടുമോ ?"
കിട്ടില്ലെന്നറിഞ്ഞിട്ടും അവൻ താൽപര്യത്തോടെ ചോദിച്ചു.

"ക്ഷമിക്കണം സർ. അത് ഇവിടെ അവൈലബ്ൾ അല്ല. വേറെ ഏതെങ്കിലും മോഡൽ നോക്കുന്നോ ?"

പെൺകുട്ടിയുടെ മുഖം നിരാശമായി.

"വേണ്ട! ഇനി പിന്നെ നോക്കാം. പുതിയ മോഡൽസ് ഒക്കെ വരുമല്ലോ ? തന്‍റെ നമ്പർ ഒന്നു തരാമോ. അപ്പൊ നേരിട്ട് വിളിച്ചു ചോദിച്ചിട്ട് വരാല്ലോ.." പയ്യൻ പോകാൻ ധൃതിയുള്ളപോലെ അഭിനയിച്ചു.

"ഷോപ്പിന്‍റെ കാർഡ് തരാം സർ, അതിൽ വിളിച്ചാൽ മതി. "

അവന്‍റെ ഉദ്ദേശം മനസിലാക്കിയിട്ടെന്നോണം, അത് അറിയാത്ത ഭാവം നടിച്ചിട്ട്, അവൾ നിഷ്കളങ്കമായി മറുപടി പറഞ്ഞു. അതിനുശേഷം, മേശയുടെ ഓരത്ത് അടുക്കിയിരുന്ന വിസിറ്റിംഗ് കാർഡുകളിൽ നിന്നും, ഒന്ന് എടുത്ത്, അവനുനേരെ നീട്ടി.

"ഇതാണ്. ഇതിൽ രണ്ട് മൊബൈൽ നമ്പർ തന്നിട്ടുണ്ട്. അതിൽ ഏതെങ്കിലും ഒന്നിൽ വിളിച്ചാൽ മതി. അറിയാൻ കഴിയും സർ."

"ഏയ്, അതൊന്നും വേണ്ട. എപ്പഴും ബിസി ആയിരിക്കും. തന്‍റെ നമ്പർ തന്നാ മതി." ഒന്നാമൻ വിടാൻ കൂട്ടാക്കിയില്ല.

"ക്ഷമിക്കണം സർ. സ്റ്റാഫ്സിന്‍റെ പേർസണൽ നമ്പേഴ്സ് കസ്റ്റമേഴ്സിന് കൊടുക്കാറില്ല" അവൾ നിഷേധാത്മകമായി കൈകൾ മലർത്തിക്കാണിച്ചു.

".. എന്നാ വേണ്ട. ഞാൻ പോകുന്നു." പയ്യന്‍റെ മുഖം ചുവന്നു.

ക്രുദ്ധനായി നിൽക്കുന്ന അവനെ രണ്ടാമത്തെ പയ്യൻ നിർബന്ധിച്ച് കടയുടെ പുറത്തേക്ക് ഇറക്കിക്കൊണ്ട് പോയി. പെൺകുട്ടിയുടെ മുഖം വാടി. ഇതെല്ലാം അപ്പുറത്ത്, ബില്ലിംഗ് സെക്ഷനിൽ ഇരുന്ന് മാനേജർ ഇടക്കിടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പയ്യന്മാർ ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകുന്നത് അയാൾ കണ്ടു. അവർ പോയത്തിനുപിന്നാലെ, അയാൾ തന്‍റെ അടുത്തിരുന്ന മറ്റൊരു പയ്യനോട്, ബില്ലിംഗ് കൈകാര്യം ചെയ്യാൻ പറഞ്ഞതിനുശേഷം തന്‍റെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് അവളുടെ നേർക്ക് നടന്നടുത്തു. അവളാകട്ടെ, ചെറുപ്പക്കാർ ദേഷ്യപ്പെട്ടതിലുള്ള വിഷമത്തിൽ വാടിയ മുഖവുമായി നിലത്തുനോക്കി നിൽക്കുകയായിരുന്നു. അടുത്തു നിൽക്കുന്ന  മറ്റുമൂന്നു പെണ്ണുങ്ങളും അവളെ ശ്രദ്ധിക്കാതെ, പുറത്ത് റോഡിലേക്ക് നോക്കി പ്രതിമ കണക്കെ പുഞ്ചിരി തൂകി നിന്നു.

തുടരും..